രക്ഷിതാക്കൾ ജാഗ്രതൈ

Share it:
രക്ഷിതാക്കൾ ജാഗ്രതൈ... അമ്പതാം നാളിൽ ഈ വീഡിയോ ഗെയിം നിങ്ങളുടെ കുട്ടിയുടെ ജീവനെടുക്കും
ഈ വീഡിയോ ഗെയിം കളിച്ചു തുടങ്ങിയാൽ അമ്പതാം ദിനം നിങ്ങളെ കാത്തിരിക്കുന്നത് മരണമായിരിക്കും. ലോകമെമ്പാടും നൂറുകണക്കിന് കൌമാരക്കാരെ സ്വയം ജീവനെടുക്കാൻ പ്രേരിപ്പിച്ച ബ്ലൂ വെയ്ൽ എന്ന ആത്മഹത്യാ ഗെയിമിന്റെ ഭീതിയിലാണ് ഇന്ന് ലോകമെമ്പാടുമുള്ള രക്ഷിതാക്കൾ. റഷ്യയിൽ തുടങ്ങിയെന്ന് കരുതപ്പെടുന്ന ഈ വീഡിയോ ഗെയിമിന്റെ കരാളഹസ്‌തങ്ങൾ യൂറോപ്പിന്റെയും അമേരിക്കയുടെയും പലഭാഗങ്ങളിലേക്കും നീങ്ങിയതായും റിപ്പോർട്ടുണ്ട്. എന്തിനേറെ പറയുന്നു മലയാളി കുടുംബങ്ങൾ ഏറെയുള്ള യു.എ.ഇയിലെ രക്ഷകർത്താക്കൾ പോലും ഭീതിയിലാണെന്നാണ് ഒരു അറബ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.
എന്താണ് ബ്ലൂ വെയ്ൽ ഗെയിം...
ഒരു മൈൻഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയ്ൽ. അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് രീതി. ഗെയിം തുടങ്ങുമ്പോൾ തന്നെ ചില നിർദ്ദേശങ്ങളെത്തും. രാത്രി ഒറ്റയ്‌ക്ക് ഇരുന്ന് ഹൊറർ സിനിമകൾ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയിൽ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളിൽ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകൾ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകൾ പൂർത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങൾ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കിൽ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥർ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തിൽ നൂറോളം പേർ റഷ്യയിൽ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, ചലഞ്ച് തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് ഇതിൽ നിന്നും പുറത്ത് പോകാനുമാകില്ല. ഈ ആപ്ലിക്കേഷൻ ഒരിക്കൽ സ്വന്തം ഫോണിൽ ഡൌൺലോഡ് ചെയ്‌ത് കഴിഞ്ഞാൽ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയില്ല. മാത്രവുമല്ല ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡവലപ്പേഴ്സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ ഇവർ നിർബന്ധിതരാകും.

ബ്ലൂ വെയിലിന് പിന്നിൽ
മാനസിക നില തെറ്റിയ ഒരു കൂട്ടം ആളുകൾ അല്ലെങ്കിൽ ഒരു വ്യക്തി ആയിരിക്കണം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റഷ്യയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

ഓപ്പറേഷൻ ബ്ലൂ വെയിൽ
എത്തിക്കൽ ഹാക്കിംഗ് സംഘമായ അനോണിമസ് കഴിഞ്ഞ ദിവസം ബ്ലൂ വെയിലിനെതിരെ ഒരു സന്ദേശം പുറത്തിറക്കിയിരുന്നു. മുന്നൂറോളം നിരപരാധികളുടെ ജീവനെടുത്ത സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആരും ഇവരുടെ ചതിയിൽ വീഴരുതെന്നും അനോണിമസ് മുന്നറിയിപ്പു നൽകുന്നു. ഇതൊരു ക്രിമിനൽ കുറ്റമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും ഇവർ മുന്നറിയിപ്പു നൽകുന്നു. ഇതിന് വേണ്ടി ഓപ്പറേഷൻ ബ്ലൂ വെയിൽ എന്ന പേരിൽ ക്യാംപയിൻ നടത്തുമെന്നും അനോണിമസ് അറിയിച്ചിട്ടുണ്ട്.

ഏറെയും കൌമാരക്കാർ, മാതാപിതാക്കൾ സൂക്ഷിക്കുക
14നും 18നും ഇടയിലുള്ള കൌമാരക്കാരെയാണ് ഇത്തരത്തിൽ ചതിയിൽ കുടുക്കുന്നത്. സാങ്കേതിക വിദ്യ ഏറെ വളർന്നിട്ടും ഇന്റർനെറ്റിലെ ചതിക്കുഴികൾ മനസിലാക്കാൻ കഴിയാതെ പോകുന്നത് അപകടകരമാണെന്ന് ഈ രംഗത്തെ വിദദ്ധർ അഭിപ്രായപ്പെടുന്നു. ഇതിൽ നിന്നും കുട്ടികളെ തടയാൻ മാതാപിതാക്കൾ തന്നെ രംഗത്തിറങ്ങണമെന്ന് വിവിധ അന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. കുട്ടികൾ ഇൻറർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നത് എന്തൊക്കെയാണെന്ന് കൃത്യമായും നിരീക്ഷിക്കണമെന്ന് ചില സ്‌കൂളുകൾ ഇതിനോടകം തന്നെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കുട്ടികൾ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പിൻതിരിപ്പിക്കണമെന്നും അന്വേഷണ ഏജൻസികളെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
ലോകം മുഴുവൻ വൈറലായി പടരുന്നുണ്ടെങ്കിലും ഇന്ത്യയിൽ ബ്ലൂ വെയിൽ ഗെയിമിനെ പറ്റി ഇതുവരെയും പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Share it:

Post A Comment:

0 comments: